അതുല്യമായ കുട്ടിക്കാലം

ഹലീമ (റ) പറയുന്നു: പ്രവാചകന് എട്ടുമാസം പ്രായമായപ്പോള്‍ മറ്റുള്ളവര്‍ ശബ്ദം കേള്‍ക്കുന്ന രൂപത്തില്‍ സംസാരിക്കാനും ഒന്‍പത് മാസമായപ്പോള്‍ സാഹിത്യ സമ്പുഷ്ടമായി സംസാരിക്കാനും 10 മാസത്തില്‍ കുട്ടികളോടൊപ്പം അമ്പ് എറിയാനും തുടങ്ങി.(സൂറത്തുല്‍ ഹലബിയ്യ 1148). പ്രവാചകന് രണ്ട് വയസ് പൂര്‍ത്തിയാവുകയും മുലകുടി നിര്‍ത്തുകയും ചെയ്തപ്പോള്‍ കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നതിന് വേണ്ടി ഹലീമ(റ) മക്കയിലെത്തി. കുട്ടി കാരണം അവര്‍ക്കുണ്ടായ അളവറ്റ അനുഗ്രഹങ്ങള്‍ കുറച്ച് കാലം കൂടി നബി യെ അവരോടൊപ്പം താമസിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചു.പ്രവാചകത്വം ലഭിക്കുന്നതിന് മുന്‍പും അതുല്യനായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. മുഹമ്മദ് നബി. എന്തെങ്കിലും അപാകതകള്‍ ആ ജീവിതത്തില്‍ നിന്ന് ഒപ്പിയെടുക്കാന്‍ ഒരു കാലത്തും വിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. സമ്പൂര്‍ണവും അസാധാരണവുമാണാജീവിതം. ജനനം, ശൈശവം, യുവത്വം തുടങ്ങി സകലതിലും ഈ അസാധാരണത്വം നിലനില്‍ക്കുന്നു. ഗര്‍ഭസ്ഥ ശിശു ആയിരിക്കെ പിതാവ് മരണപ്പെട്ടു. യതീമായിട്ടായിരുന്നു ജനിച്ചതും വളര്‍ന്നതും. 
മുലയൂട്ടിയത് പല മഹതികളാണ്. ആദ്യത്തെ ഏഴ് ദിവസം ഉമ്മയായ ആമിന(റ) യില്‍ നിന്നും പിന്നീട് സുവൈബത്തുല്‍ അസ്‌ലമിയ്യ (പ്രവാചകന്റെ ജനനവിവരം അറിയിച്ച സന്തോഷത്താല്‍ അബൂലഹബ് മോചിപ്പിച്ച അടിമ സ്ത്രീ) യില്‍ നിന്ന് കുറച്ച് ദിവസവും തിരുമേനി മുലകുടിച്ചു. കുട്ടികളെ മുലയൂട്ടാന്‍ ഗ്രാമീണ സ്ത്രീകളെ ഏല്‍പിക്കുക അറബികള്‍ക്കിടയില്‍ പതിവായിരുന്നു. ഹലീമത്തുസ്സഅ്ദിയ്യ (റ) പറയുന്നു: 
‘മുല കൊടുക്കാന്‍ കുട്ടികളെ അന്വേഷിച്ച് ഞാന്‍ എന്റെ ഗോത്രത്തിലെ പത്ത് സ്ത്രീകളോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. എന്റെ കൂടെ ഭര്‍ത്താവും (ഹാരിസ് ബ്‌നു അബ്ദുല്‍ ഉസ്സ) മുലകുടിക്കുന്ന എന്റെ കുട്ടിയും ഉണ്ട്. വളരെ ക്ഷാമം അനുഭവപ്പെട്ട കാലമായതു കൊണ്ട് കുട്ടിയെ തൃപ്തികരമായ രീതിയില്‍ കുടിപ്പിക്കാന്‍ എന്റെ സ്തനങ്ങളില്‍ പാല് ഉണ്ടായിരുന്നില്ല. വിശന്ന കുട്ടിയുടെ കരച്ചില്‍ പല രാത്രികളും ഞങ്ങളുടെ ഉറക്കം കെടുത്തി. മക്കയിലെത്തിയ ഞങ്ങള്‍ കുട്ടികളെ അന്വേഷിക്കാന്‍ തുടങ്ങി. പലരും കുട്ടികളെ സ്വീകരിക്കുകയും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. എന്നാല്‍ ആമിനയുടെ അനാഥനായ മുഹമ്മദിനെ സ്വീകരിക്കാന്‍ അവരാരും തയാറായില്ല. ലാഭേച്ഛ അവരെ പിന്തിരിപ്പിച്ചു കളഞ്ഞു. അബ്ദുല്‍ മുത്വലിബ് എന്നെ വിളിച്ച് പേരും നാടും ചോദിച്ചു. ആമിനയുടെ അനാഥ ബാലനെ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. വാഹനത്തിലിരിക്കുന്ന ഭര്‍ത്താവിനോട് കാര്യം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏറ്റെടുക്കുക. ആ കുട്ടിയില്‍ അല്ലാഹു നമുക്ക് ബര്‍കത്ത് ചെയ്‌തേക്കാം’. മുഹമ്മദ് എന്ന ആ അസാധാരണ കുട്ടിയെ ഏറ്റെടുത്തത് മുതല്‍ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. മുല കൊടുക്കാന്‍ കൈയിലെടുത്തപ്പോള്‍ വറ്റിവരണ്ട അവരുടെ സ്തനങ്ങളില്‍ പാല് നിറഞ്ഞു. ശോഷിച്ചു പോയ ഒട്ടകം പൂര്‍ണ ആരോഗ്യവാനായി. മക്കയിലേക്ക് വരുമ്പോള്‍ ഏറ്റവും പിന്നിലായിരുന്ന അവരുടെ വാഹനം മടങ്ങുമ്പോള്‍ ഏറ്റവും മുന്‍പിലായി. വേഗത കണ്ട മറ്റു സ്ത്രീകള്‍ ഹലീമയോട് ചോദിച്ചുവത്രെ. ‘നീ പോയ വാഹനത്തില്‍ തന്നെയല്ലേ തിരിച്ചു വരുന്നത്?’ 
 പ്രവാചക സാന്നിധ്യം ബനൂസഅദ് ഗോത്രത്തില്‍ തന്നെ സമൂലമാറ്റമുണ്ടാക്കി. ഉണങ്ങിപ്പോയ മരങ്ങള്‍ വരെ പച്ചപിടിച്ചു. ഹലീമയുടെ ആടുകള്‍ അത്ഭുതകരമായ ആരോഗ്യത്തോടെ വളര്‍ന്നു. വീട്ടിലുള്ള കുട്ടിയുടെ സാന്നിധ്യമാണ്  വളര്‍ച്ചയുടെ കാരണം എന്ന് അവര്‍ തിരിച്ചറിഞ്ഞു. എന്തെങ്കിലും അസുഖം വന്നാല്‍ ഹലീമയുടെ അത്ഭുതബാലന്റെ തൃക്കരം കൊണ്ട് തടവുന്നതില്‍ അവര്‍ ആശ്വാസം കണ്ടെത്തി. 
ഹലീമ (റ) പറയുന്നു: പ്രവാചകന് എട്ടുമാസം പ്രായമായപ്പോള്‍ മറ്റുള്ളവര്‍ ശബ്ദം കേള്‍ക്കുന്ന രൂപത്തില്‍ സംസാരിക്കാനും ഒന്‍പത് മാസമായപ്പോള്‍ സാഹിത്യ സമ്പുഷ്ടമായി സംസാരിക്കാനും 10 മാസത്തില്‍ കുട്ടികളോടൊപ്പം അമ്പ് എറിയാനും തുടങ്ങി.(സൂറത്തുല്‍ ഹലബിയ്യ 1148). പ്രവാചകന് രണ്ട് വയസ് പൂര്‍ത്തിയാവുകയും മുലകുടി നിര്‍ത്തുകയും ചെയ്തപ്പോള്‍ കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നതിന് വേണ്ടി ഹലീമ(റ) മക്കയിലെത്തി. കുട്ടി കാരണം അവര്‍ക്കുണ്ടായ അളവറ്റ അനുഗ്രഹങ്ങള്‍ കുറച്ച് കാലം കൂടി നബി യെ അവരോടൊപ്പം താമസിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ആമിന(റ)യെ കണ്ട് ഹലീമ(റ) പറഞ്ഞു: 
‘മക്കയിലെ വ്യാധികള്‍ കുട്ടിക്ക് പിടിപെടാന്‍ സാധ്യതയുള്ളത് കൊണ്ട് കുറച്ച് കാലം കൂടി കുട്ടിയെ ഞങ്ങളോടൊപ്പം താമസിപ്പിക്കാം’. മാതാവിന്റെ അനുവാദത്തോടെ കുട്ടിയുമായി അവര്‍ നാട്ടിലേക്ക് തിരിച്ചു. ഹലീമയുടെ സ്‌നേഹത്തിലും പരിലാളനയിലും പ്രവാചകജീവിതം നീങ്ങിക്കൊണ്ടിരുന്നു. ഹലീമയുടെ മക്കളോടൊപ്പം ആട് മേയ്ക്കാനും മറ്റും പോയി ത്തുടങ്ങി. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: ‘ഒരു പ്രവാചകനും ആട് മേയ്ക്കാതിരുന്നിട്ടില്ല’. സ്വഹാബികള്‍ ചോദിച്ചു: നബിയേ! അങ്ങയും! നബി (സ്വ) പറഞ്ഞു: അതെ, ഖറാറീബ’് എന്ന സ്ഥലത്ത് ഞാനും ആട് മേയ്ക്കാറുണ്ടായിരുന്നു’.
നോക്കുക ഒരു ദിവസം നബി(സ്വ)യും സഹോദരനും വീടിന്റെ പിറകില്‍ ആട്ടിന്‍ പറ്റത്തോടൊടൊപ്പം നില്‍ക്കുകയായിരുന്നു. വെളുത്ത വസ്ത്രം ധരിച്ച രണ്ടാളുകള്‍ (ജിബ്‌രീല്‍, മീഖാഈല്‍) പ്രവാചകന്റെ അടുത്ത് വരികയും ബലമായി പിടിച്ച് മണ്ണില്‍ കിടത്തുകയും ചെയ്തു. ഒരാള്‍ നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത് അതില്‍ നിന്ന് ഒരു കറുത്ത കഷണം എടുത്ത് ഒഴിവാക്കി. തണുത്ത വെള്ളം കൊണ്ട് ഹൃദയം കഴുകുകയും അദ്ദേഹത്തിന്റ കൈവിരലില്‍ ഉണ്ടായിരുന്ന വെട്ടിത്തിളങ്ങുന്ന മോതിരം കൊണ്ട് സീല്‍ വെക്കുകയും ചെയ്തു. ആ സീല് വച്ചതിന്റെ തണുപ്പ് കാലങ്ങളോളം നബി (സ്വ) അനുഭവിച്ചിരുന്നു. 
വന്നവരില്‍ രണ്ടാമത്തെയാള്‍ കൈ കൊണ്ട് കീറിയ ഭാഗം തടവുകയും മുറിവ് കൂടുകയും ചെയ്തു. വന്നവര്‍ കൈ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ആലിംഗനം ചെയ്യുകയും തലയിലും രണ്ടുകണ്ണിന്റെ ഇടയിലും ചുംബിക്കുകയും ചെയ്തു. ളംറത്തിന്റെ (ഹലീമയുടെ പുത്രന്‍) കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ക്കൊന്നും വന്നവരെ കാണാനോ അവര്‍ മലക്കുകളാണെന്ന് മനസിലാക്കാനോ കഴിഞ്ഞില്ല. അവരില്‍ ആരോ പറയുന്നുണ്ടായിരുന്നു: 
ഇത് പിശാച് ബാധയാണ്. കുട്ടിയെ ജോത്സ്യന്മാരെ കാണിക്കുക”.ഹലീമയുടെ ഉള്ളില്‍ ഭീതി പടര്‍ന്നു. അവര്‍ തങ്ങളെ ജ്യോത്സ്യന്റെ അടുത്ത് കൊണ്ടുപോയി കാര്യങ്ങള്‍ പറഞ്ഞു. ജോത്സ്യന്‍: നിങ്ങള്‍ മിണ്ടാതിരിക്കൂ. എന്താണ് നടന്നതെന്ന് കുട്ടി പറയട്ടെ. തങ്ങള്‍ സംഭവം വിശദീകരിക്കേണ്ട താമസം ജോത്സ്യന്‍ ചാടി എഴുന്നേറ്റ്് അലറി:ഓ അറബികളേ! നിങ്ങള്‍ ഈ കുട്ടിയെ വെറുതെ വിട്ടാല്‍ ഇവര്‍ നിങ്ങളുടെ മതത്തെയും ദൈവത്തെയും നിഷേധിക്കും. നിങ്ങള്‍ കാണാത്ത ദൈവത്തിലേക്ക് നിങ്ങളെ ക്ഷണിക്കും’. 
ഈ സംഭവം ഹലീമയെ വല്ലാതെ ഭയപ്പെടുത്തി. കുട്ടിയെ തിരിച്ചേല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. മക്കയിലെത്തിയ അവര്‍ ആമിനയോട് തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചു. ഹലീമയുടെ സംസാരത്തില്‍ പിശാച് ബാധ സംശയിക്കുന്നതായി മനസിലാക്കിയ ആമിന നബി തങ്ങളെ ഗര്‍ഭം ചുമന്നപ്പോഴും ശേഷവും തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചു: എന്റെ കുട്ടിയുടെ മേല്‍ പിശാചിന് അധികാരമില്ല’.
ആറാം വയസ്സില്‍ മാതാവിനോടൊപ്പം മദീനയിലേക്ക് യാത്ര തിരിച്ചു. പിതാവ് അബ്ദുല്ലയുടെ ഖബ്‌റ് സിയാറത്ത് ചെയ്യലും ബനൂ നജ്ജാറിലെ ബന്ധുക്കളെ സന്ദര്‍ശിക്കലുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഒരു മാസം അവിടെ താമസിച്ചു. ഒരിക്കല്‍ നബി ബനൂ നജ്ജാറിലെ ഒരു കുളത്തില്‍ നീന്തല്‍ പഠിക്കുകയായിരുന്നു. ഇതുകണ്ട രണ്ട് യഹൂദികള്‍ പറഞ്ഞു: ആ കുട്ടി പ്രവചിത പ്രവാചകനാണ്. അദ്ദേഹം നാട് വിട്ട് പലായനം ചെയ്യേണ്ട നാടാണിത്. ഒരുപാട് യുദ്ധങ്ങള്‍ ഇവിടെ നടക്കാനുണ്ട്’. ഇത് കേട്ട ആമിന (റ) മക്കയിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചു. മദീനയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ്’ എന്ന സ്ഥലത്ത് വെച്ച് ആമിന ബീവി (റ) ക്ക് അസുഖം ബാധിച്ചു. പ്രവാചകനെ കൂടെയുണ്ടായിരുന്ന ഉമ്മു ഐമന്‍’ എന്ന അടിമസ്ത്രീയെ ഏല്‍പിച്ച് മഹതി ഇഹലോകവാസം വെടിഞ്ഞു.
പ്രവാചകനും ഉമ്മു ഐമനും മക്കയിലെത്തി. പിതാമഹന്‍ അബ്ദുല്‍മുത്വലിബ് പ്രവാചകന്റെ സംരക്ഷണം ഏറ്റെടുത്തു. സ്വന്തം മക്കളേക്കാള്‍ അദ്ദേഹം നബിയെ സ്‌നേഹിച്ചു വളര്‍ത്തി. പ്രവാചകന്റെ എട്ടാം വയസില്‍ സംരക്ഷണം മകന്‍ അബൂത്വാലിബിനെ ഏല്‍പിച്ചു അബ്ദുല്‍മുത്വലിബും യാത്രയായി. 
12ാം വയസിലെ ശാമിലേക്കുള്ള യാത്ര ചരിത്ര പ്രസിദ്ധമാണ്. യാത്രയ്ക്കിടെ വെയിലത്ത് സഞ്ചരിച്ചിരുന്ന അവര്‍ക്ക് മേഘം തണലിടുന്ന കാര്യം ബഹീറാ എന്ന പാതിരി ശ്രദ്ധിച്ചു. അദ്ദേഹം തന്റെ മഠത്തില്‍ നിന്ന് ഇറങ്ങി വന്ന് അവരോട് പറഞ്ഞു? ഖുറൈശികളേ, ഞാന്‍ നിങ്ങള്‍ക്ക് ഒരു സദ്യ തയാറാക്കിയിട്ടുണ്ട്. നിങ്ങളിലെ ചെറിയവരും വലിയവരും അടിമകളും ഉടമകളും അതില്‍ പങ്ക് ചേരണം. ആ സംഘത്തിലെ ഒരാള്‍ പറഞ്ഞു: അല്ലയോ ബഹീറാ! ഈ വഴിയിലൂടെ പല പ്രാവശ്യം ഞങ്ങള്‍ പോയിട്ടുണ്ട്. അന്നൊന്നും ഞങ്ങള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു: ശരിയാണ്. പക്ഷെ, ഇന്ന് ഞാന്‍ നിങ്ങളെ ആദരിക്കാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും സദ്യക്കിരുന്നു. 
എന്നാല്‍ ബഹീറ പ്രതീക്ഷിച്ച വിശേഷണങ്ങളൊത്ത ആളെ മാത്രം അതില്‍ കണ്ടില്ല. അദ്ദേഹം പറഞ്ഞു: നിങ്ങളില്‍ ആരും തന്നെ എന്റെ സദ്യയില്‍ നിന്ന് ഒഴിവാകരുത്. അവര്‍ പറഞ്ഞു: ഞങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു കുട്ടിയല്ലാതെ മറ്റാരും ഒഴിവായിട്ടില്ല. പ്രായം കുറഞ്ഞത് കൊണ്ട് നബിയെ വാഹനത്തില്‍ ഇരുത്തിയാണ് അവര്‍ വന്നത്. ബഹീറയുടെ ആവശ്യപ്രകാരം നബി തങ്ങളെ കൊണ്ടുവന്നു. തങ്ങള്‍ വരുമ്പോള്‍ മുകളില്‍ കൂടി തണലിടുന്ന മേഘങ്ങളെ ബഹീറ അവര്‍ക്ക് കാണിച്ചു കൊടുത്തു. ബഹീറ പല ചോദ്യങ്ങളും നബിയോട് ചോദിച്ചു. നബിയുടെ മറുപടി കേട്ട ബഹീറ അബൂത്വാലിബിനോട് പറഞ്ഞു: ഈ കുട്ടിയുടെ കാര്യത്തില്‍ നിങ്ങള്‍ യഹൂദികളെ പേടിക്കണം. ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കിയാല്‍ അവര്‍ അപകടപ്പെടുത്തും. എന്റെ പിതാക്കളില്‍ നിന്നും ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയ കാര്യമാണിത്. അതുകൊണ്ട് എത്രയും വേഗം നിങ്ങള്‍ തിരിച്ചുപോകണം. അവര്‍ ശാമിലേക്ക് പോകുകയും കച്ചവടം കഴിഞ്ഞ് എത്രയും വേഗം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ സംഭവം പ്രമുഖ ചരിത്രകാരന്മാരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. 
ചെറുപ്പത്തിലേയുള്ള പ്രവാചകന്റെ മാന്യതയും വിശ്വാസ്യതയും അല്‍ അമീന്‍’ അഥവാ വിശ്വസ്തന്‍ എന്ന വിളിപ്പേരിന് അര്‍ഹനാക്കി. പ്രവാചകത്വത്തിനു മുന്‍പേ സദ്ഗുണങ്ങളില്‍ തിരുനബി മാതൃകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി അംഗീകരിക്കുന്നു. സത്യസന്ധത, വിശ്വാസദാര്‍ഢ്യം, സല്‍സ്വഭാവം തുടങ്ങിയ ഗുണങ്ങള്‍ പ്രസിദ്ധമാണ്. ലളിതവും ഹൃദ്യവുമായ പെരുമാറ്റവും, പവിത്രമായ സദാചാരബോധവും, പ്രതിജ്ഞാബദ്ധവും പരിശുദ്ധവുമായ ജീവിതവും, ഉന്നതമായ സംസ്‌കാരങ്ങളും, അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും ഏതു നിമിഷത്തിലും സഹായം ചെയ്യാനുള്ള സന്നദ്ധതയും, വിശുദ്ധമായ വിചാരവികാരങ്ങളും, ലക്ഷ്യത്തില്‍ സമ്പൂര്‍ണ പ്രതിപത്തിയും, കടമ നിര്‍വഹിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കര്‍ഷയുമെല്ലാം മക്കാ നിവാസികളെ ഹഠാദാകര്‍ഷിച്ചു. തന്മൂലം അവര്‍ ‘അല്‍അമീന്‍’ എന്ന മഹത്തായ ബഹുമതി നാമം അദ്ദേഹത്തിനു നല്‍കി. ജനങ്ങള്‍ തങ്ങളുടെ വസ്തുക്കള്‍ കൊണ്ടുവന്ന് അല്‍അമീന്റെ പക്കല്‍ അമാനത്ത് വയ്ക്കാറുണ്ടായിരുന്നു. പ്രായഭേദമന്യേ പ്രവാചകന്റെ ഓരോ ചലനവും പാപസുരക്ഷിതമായിരുന്നു.

Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

RAMADAN QUIZ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും