ഖത്തറില്‍ പുതിയ തൊഴില്‍ നിയമം










ദോഹ:സ്‌പോണ്‍സര്‍ഷിപ്പ്(കഫാല) സംവിധാനത്തിനു വിരാമമിടുന്ന പുതിയ തൊഴില്‍ നിയമത്തിനു ഇന്നത്തോടെ തുടക്കമാകുന്നു. ഇനി മുതല്‍ തൊഴിലാളിക്കും തൊഴിലുടമക്കും ഇടയിലെ തൊഴില്‍ കരാര്‍ സംവിധാനമാണ് നിലവിലുണ്ടായിരിക്കുക. തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകല്‍, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട 2015 വര്‍ഷത്തെ 21ാം നമ്പര്‍ തൊഴില്‍ നിയമം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി ഒരു വര്‍ഷത്തിനു ശേഷം ഇന്ന് നടപ്പില്‍ വരികയാണ്.
രാജ്യത്തെ 21 ലക്ഷം തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതുമാണ് പുതിയ നിയമമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍നഈമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന വികസനത്തില്‍ പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളികളോട് ഖത്തറിനു നന്ദിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അതിവേഗ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനം പ്രവാസികളുടെ പിന്തുണയാണ്.
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഖത്തര്‍ സ്വീകരിച്ച ഏറ്റവും മികച്ച നയമാണ് പുതിയ നിയമം. കഫാല സംവിധാനത്തിനു പകരം തൊഴില്‍ കരാര്‍ കൊണ്ടുവരുന്നതിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഒരു തൊഴിലില്‍ നിന്നു മറ്റൊന്നിലേക്ക് മാറുന്നതിനു എളുപ്പമാകുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലിലും തൊഴിലുടമയിലും തൃപ്തിയില്ലാത്ത പ്രവാസിക്ക് അംഗീകൃത അനുമതിയോടു കൂടി രാജ്യം വിടാന്‍ സാധിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.
തൊഴില്‍ കരാര്‍ കാലാവധിക്കു മുമ്പായോ ശേഷമോ ജോലി പൂര്‍ണമായി അവസാനിപ്പിച്ച് പോകാന്‍ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കുന്നു. രാജ്യം വിടുന്നതിനു തൊഴിലുടമ അനുമതി നല്‍കുന്നില്ലെങ്കില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതിയെ സമീപിച്ച് അനുമതി നേടിയെടുക്കാവുന്നതാണ്.
ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായ സംശയത്തിന്റെ പേരിലോ അല്ലെങ്കില്‍ വീട്ടാനുള്ള കടത്തിന്റെ പേരിലോയല്ലാതെ തൊഴിലാളികളെ നാടുവിടുന്നതില്‍ നിന്ന് തടഞ്ഞുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് സാധിക്കുകയില്ല.
നിശ്ചിത തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ ഉടമയുടെ അനുമതിയില്ലാതെ തന്നെ മറ്റ് ജോലിയിലേക്ക് മാറാന്‍ പുതിയ നിയമം തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നു. നിശ്ചിത കാലാവധി തീരുമാനിച്ചിട്ടില്ലാത്ത സന്ദര്‍ഭത്തില്‍ തൊഴിലുടമയ്ക്ക് കീഴില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ തൊഴിലാളിക്ക് മറ്റൊരു ജോലിയിലേക്ക് സ്വമേധയാ മാറാവുന്നതാണ്.
ഖത്തറിലേക്ക് പുതുതായി വരുന്നവരുടെ തൊഴില്‍ കരാറുകള്‍ മാതൃരാജ്യത്തു വച്ചുതന്നെ പൂര്‍ത്തിയാക്കുന്നതാണ്. തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കുന്ന തൊഴിലുടമയ്ക്ക് 25,000 റിയാല്‍ വരെ പിഴ ചുമത്തുന്നതാണെന്നും മുഹമ്മദ് അല്‍അത്തീക്ക് വിശദമാക്കി. പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കുന്നതിന് ജി.സി.സിയിലെ തന്നെ ഏറ്റവും കൂടിയ പിഴയാണിത്.

Comments

Popular posts from this blog

പഠിക്കാം നമുക്ക് ബാഫഖി തങ്ങളെ

RAMADAN QUIZ

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും